കണ്ണൂർ: കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പം. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത ശേഷം കെവി തോമസിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.
കെവി തോമസിന് വീരപരിവേഷം നൽകാതെ അവഗണിച്ച് വിടണമെന്നാണ് കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം. അതിനാൽ നടപടി വൈകാനും സാധ്യതയുണ്ട്. അതേസമയം, കെവി തോമസ് പ്രസംഗിക്കുമ്പോൾ കെ സുധാകരൻ കണ്ണൂരിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ്.
സിപിഎം സെമിനാറിൽ പങ്കെടുത്താൽ ഉടൻ നടപടി എന്നതിൽ നിന്ന് പങ്കെടുത്ത് സംസാരിച്ച ശേഷം നടപടി എന്ന നയത്തിലേക്ക് കെപിസിസി നേതൃത്വം ചെന്നെത്തിയത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ്. നടപടി പ്രഖ്യാപിച്ച ശേഷം സെമിനാറിൽ പങ്കെടുത്ത് കെവി തോമസ് ബിജെപി- സിപിഎം ആശയങ്ങളെ വിമർശിച്ചാൽ വെട്ടിലാകുമെന്ന വിലയിരുത്തലാണ് നടപടി വൈകിപ്പിക്കാൻ കാരണം.
പ്രസംഗത്തിലെ ഉള്ളടക്കം കൂടി വിലയിരുത്തി നടപടിയുടെ കാഠിന്യം തീരുമാനിക്കുമെന്ന് നേതാക്കൾ പറഞ്ഞു. തുടക്കം മുതൽ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോയ കെ സുധാകരൻ ഇപ്പോൾ കെവി തോമസിനെ അവഗണിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അച്ചടക്ക നടപടി കെവി തോമസിന് വീരപരിവേഷം നൽകുമെന്ന് സുധാകരൻ വിശ്വസിക്കുമ്പോൾ വിലക്ക് ഉയർത്തി വിഷയത്തിന് അമിത പ്രാധാന്യം നൽകിയത് നേതൃത്വം തന്നെയാണെന്ന വിമർശനം ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു