മലപ്പുറം: ജ്വല്ലറി തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ധീനെതിരെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചു. യുഡിഎഫിന്റെ കാസർഗോഡ് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയ ലീഗ് ആറു മാസത്തിനകം എല്ലാ സാമ്പത്തിക ഇടപാടുകളും ബാധ്യതകളും തീർക്കണമെന്നും നിർദേശം നൽകി. പാർട്ടിയുടെ സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട മുഴുവൻ നേതാക്കളോടും പാർട്ടിയിൽ നിന്നും മാറി നിൽക്കണമെന്നും ജില്ല ഘടകത്തോട് ലീഗ് നേതൃത്വം നിർദ്ദേശിച്ചു.
100 കോടി രൂപയിലധികം വരുന്ന നിക്ഷേപ തട്ടിപ്പാണ് എംഎൽഎക്കെതിരെ ആരോപിക്കപെട്ടത്. കാസർഗോട്ടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ എംഎൽഎയെ മുൻനിർത്തി വൻ തുക നിക്ഷേപം സ്വീകരിക്കുകയും അത് തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പണം നൽകിയവരിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളും ബന്ധുക്കളുമാണ്. ഇവരിൽ പലരും പരാതിയുമായി പോലീസിനെ സമീപിച്ചു കഴിഞ്ഞു.
വിഷയം ചർച്ച ചെയ്യാനായി പാണക്കാട് ഇന്ന് ലീഗ് നേതൃത്വം യോഗം ചേർന്നിരുന്നു. ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് നടപടി. കാസർഗോഡ് ജില്ല നേതൃത്വത്തെ വിളിച്ചു വരുത്തിയാണ് നിർദ്ദേശങ്ങൾ നൽകിയത്.
വൻ തുകയുടെ തട്ടിപ്പ് നടന്നിട്ടും എംഎൽഎയെ തള്ളിപ്പറയാൻ തയ്യാറാകാത്ത ലീഗിനെതിരെ സിപിഎം അടക്കമുള്ള പാർട്ടികൾ രംഗത്തു വന്നിരുന്നു.