ന്യൂഡെൽഹി: ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്‌ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വളരെ മികച്ച രീതിയില്‍ കോവിഡ് വാക്‌സിനേഷന്‍ യജ്‌ഞം നടത്തിവരുന്ന സംസ്‌ഥാനത്തെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നും മന്ത്രി എംപിമാരെ അറിയിച്ചു.
ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ഡോക്‌ടർ വി ശിവദാസന്‍, കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, എഎം ആരിഫ്, എംവി ശ്രേയാംസ് കുമാര്‍ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കുന്നില്ല എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതുവരെ സംസ്‌ഥാനത്ത് 1,79,03,860 ഡോസ് വാക്‌സിനുകള്‍ ലഭിച്ചു. ഇതില്‍ ഒരു തുള്ളി പോലും വാക്‌സിന്‍ സംസ്‌ഥാനം പാഴാക്കിയിട്ടില്ല.
ലഭിച്ച വാക്‌സിന്‍ ഡോസുകളില്‍ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്. എന്നാല്‍ ഒരു ദിവസത്തെ കുത്തിവെപ്പിനുപോലും നിലവില്‍ വാക്‌സിനുകള്‍ സ്‌റ്റോക്കില്ലാത്ത അവസ്‌ഥയാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ എട്ടിന് സംസ്‌ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് 90 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കൂടി അടിയന്തരമായി ലഭ്യമാക്കാന്‍ സംസ്‌ഥാനം അഭ്യർഥിച്ചിരുന്നു.
കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കേരളത്തിന് അധിക ഡോസ് വാക്‌സിൻ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഈ വസ്‌തുതകളെല്ലാം കണക്കിലെടുത്ത്, കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്‌തു.
Most Read: മരംമുറിയിൽ 701 കേസ്; ആരെയും അറസ്‌റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി; വിമർശനം