ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സജീവ കോവിഡ് കേസുകൾ 1.7 ലക്ഷത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 1,69,824 ആണ്.
സജീവ കേസുകൾ 1.6 ശതമാനത്തിൽ താഴെയാണെന്നും ഇത് ഇന്ത്യയുടെ മൊത്തം പോസിറ്റീവ് കേസുകളുടെ 1.58 ശതമാനം മാത്രമാണ് എന്നും മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,808 പേരാണ് രോഗമുക്‌തി നേടിയത്. 1,04,09,160 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്‌തരായി. റിപ്പോർട് ചെയ്യപ്പെട്ട പുതിയ കേസുകൾ 13,083 ആണ്. 137 മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തു.
ഇന്ത്യയിലെ ഒൻപത് സംസ്‌ഥാനങ്ങളിലാണ് നിലവിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന പ്രതിവാര പോസിറ്റിവിറ്റി നിരക്കുള്ളത്. ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് കേരളത്തിലാണ്- 12.20%. ഛത്തീസ്ഗഡിൽ ഇത് 7.30%മാണ്.
രോഗമുക്‌തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ ഇന്ത്യയുടെ രോഗമുക്‌തി നിരക്ക് 96.98 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിതെന്നും മന്ത്രാലയം വ്യക്‌തമാക്കി.
കേരളത്തിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട് ചെയ്യുന്നത്. പുതുതായി 6,268 പേർക്കാണ് കേരളത്തിൽ രോഗബാധ സ്‌ഥിരീകരിച്ചത്. അതേസമയം മഹാരാഷ്‌ട്രയിൽ 2,771 കേസുകളും തമിഴ്‌നാട്ടിൽ 509 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു.
കഴിഞ്ഞ 2 ദിവസത്തിനിടെ 5.7 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ജനുവരി 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്താകമാനം 35 ലക്ഷത്തിലധികം (35,00,027) പേർ വാക്‌സിൻ കുത്തിവെപ്പ് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,809 സെഷനുകളിലായി 5,71,974 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്.
Read Also: കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്