കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മുന്‍മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജലീല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്.
‘തിരിച്ച് വന്നിട്ട് പറയാം’ എന്ന് മാത്രമായിരുന്നു കെടി ജലീല്‍ ഇഡി ഓഫീലേക്ക് കയറുന്നതിന് മുന്‍പ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാവിലെ 10.50 ഓടെയാണ് ജലീല്‍ ഇഡി ഓഫീസില്‍ എത്തിയത്.
മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നത് എന്നായിരുന്നു കെടി ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി 2 അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു. ഇടപാടുകാരറിയാതെ വിവിധ ആളുകളുടെ പേരില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചവരുടെ വീടുകളില്‍ പോയി വമ്പിച്ച വാഗ്‌ദാനങ്ങളാണ് ഭരണസമിതി അംഗങ്ങളും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടവരും നല്‍കികൊണ്ടിരിക്കുന്നത്. മരണപ്പെട്ടവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയതെന്നും ജലീല്‍ ആരോപിച്ചിരുന്നു.
Most Read: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി