തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറന്ന് ക്ളാസുകൾ ആരംഭിക്കാനുള്ള ആലോചനകൾ തുടങ്ങിയതായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ളാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉൽഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അയൽ സംസ്‌ഥാനമായ തമിഴ്‌നാട്ടിലുൾപ്പെടെ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. ഇതിനായി നിയോഗിക്കുന്ന വിദഗ്‌ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാകും സ്‌കൂൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക. കുട്ടികൾക്ക് വാക്‌സിൻ നൽകിയതിന് ശേഷം സ്‌കൂളുകൾ തുറന്നാൽ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
സമിതിയുടെ റിപ്പോർട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്‌ധർ മുന്നോട്ടു വച്ചതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്‌ട് റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സമിതിയുമായി ആലോചിച്ച് മുഖ്യമന്ത്രി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതിനിടെ, എന്തു ചെയ്‌താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യൽ മീഡിയിൽ വിമർശിക്കാൻ ചിലരുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്ളസ് വൺ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്‌ഥയാണ് ഇപ്പോൾ ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തേക്കും