ചെന്നൈ: കോവിഡ് കണക്കുകളിൽ കൃത്രിമത്വം കാണിക്കരുതെന്ന് ഉദ്യോഗസ്‌ഥരോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യാഥാർഥ്യത്തെ നമുക്ക് നേരിട്ടേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.
“യാഥാർഥ്യത്തെ നമുക്ക് നേരിടാം. കോവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്ന സ്‌ഥിതിയുണ്ടാവരുത് എന്ന് ഓഫീസര്‍മാരോട് പറഞ്ഞിട്ടുണ്ട്. സത്യം എന്നായാലും പുറത്ത് വരും,”- സ്‌റ്റാലിൻ പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്‌റ്റാലിൻ സത്യപ്രതിജ്‌ഞ ചെയ്‌തത്. അധികാരമേറ്റതിന് പിന്നാലെ അഞ്ച് ഉത്തരവുകളില്‍ സ്‌റ്റാലിൻ ഒപ്പുവച്ചിരുന്നു. റേഷന്‍ കാർഡുള്ള കുടുംബത്തിന് 4000 രൂപ നല്‍കുന്ന പദ്ധതി, സ്‌ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, പാല്‍ വില കുറക്കുക, കോവിഡ് ചികിൽസക്കുള്ള ഇന്‍ഷൂറന്‍സ് തുടങ്ങിയവയാണ് ഉത്തരവുകള്‍.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഡിഎംകെ നല്‍കിയ വാഗ്‌ദാനങ്ങളുടെ അടിസ്‌ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒപ്പുവച്ച ഉത്തരവുകള്‍. പിതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ പേന ഉപയോഗിച്ചാണ് സ്‌റ്റാലിൻ ആദ്യ ഉത്തരവുകളിൽ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയം. കരുണാനിധി സ്‌ഥിരമായി ഉപയോഗിച്ചിരുന്നത് വാലിറ്റി 69 ഫൗണ്ടെയ്ന്‍ പേനയായിരുന്നു.
Also Read: പരിഭ്രാന്തിയുടെ ആവശ്യമില്ല, സംസ്‌ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി