മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ കേന്ദ്രങ്ങളാണുള്ളത്.
ഈ കേന്ദ്രങ്ങളിലാകട്ടെ ആവശ്യത്തിന് വാക്‌സിനും രജിസ്‌റ്റർ ചെയ്‌തവർക്ക് സ്‌ളോട്ടും ലഭിക്കുന്നില്ല. നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മെയ് 27ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്‌സിൻ ലഭിച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 100 ഓളം കേന്ദ്രങ്ങളിലാണ് വാക്‌സിൻ ലഭിച്ചത്.
മലപ്പുറത്ത് ഇതുവരെ ആകെ 6,68000 പേർക്ക് മാത്രമാണ് വാക്‌സിനെടുക്കാൻ കഴിഞ്ഞത്. അതേസമയം തിരുവനന്തപുരത്ത് 10,38,000 പേർക്ക് വാക്‌സിൻ ലഭിച്ചു കഴിഞ്ഞു. ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കുന്ന ഏക ജില്ലയായിരുന്നിട്ടും ആവശ്യത്തിനനുസരിച്ച് വാക്‌സിനും, വാക്‌സിൻ കേന്ദ്രങ്ങളും സജ്‌ജമാക്കാൻ തയ്യാറാകാത്ത ആരോഗ്യവകുപ്പിന്റെ നിലപാട് ജില്ലയോടുള്ള അവഗണനയാണ്. ഇത് ഏറെ വേദനാജനകമാണെന്നും പ്രസിഡണ്ട് കത്തില്‍ ചൂണ്ടിക്കാട്ടി.
Kerala News: സംസ്‌ഥാനത്ത് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് 2 ദിവസം തുറക്കാം