കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്‌ഥാന സർക്കാരും യൂണിടാക്കും നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
ലൈഫ് ഇടപാടിൽ സിഇഒക്കെതിരെ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹരജി നൽകിയിരുന്നു. ഇത് പരിഗണിച്ച സിംഗിൾ ബെഞ്ച് ജഡ്‌ജി പി സോമരാജൻ സിബിഐക്ക് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസില്‍ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്‌ടോബറിൽ രണ്ടുമാസത്തേക്ക് സ്‌റ്റേ ചെയ്‌തിരുന്നു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എന്നാൽ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സർക്കാരിന്റെ വാദം. ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു. കരാർ പ്രകാരം സേവനത്തിനുള്ള തുകയാണ് കൈപ്പറ്റിയതെന്നാണ് യൂണിടാക് ഉടമകൾ നൽകുന്ന വിശദീകരണം.
Also Read: കരിപ്പൂര്‍ വിമാന താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി സിബിഐ