തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് സംബന്ധിച്ച് നിയമസഭ പ്രക്ഷുബ്‌ധം. സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്‌പോര്. ലൈഫ് ഭവന പദ്ധതി സ്‌തംഭവസ്‌ഥയിൽ ആണെന്ന് ആരോപിച്ചു പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടൻ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, ഇഡി റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടനെ മന്ത്രി എംബി രാജേഷ്, ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് കേരളത്തിൽ കോൺഗ്രസിന് മുദ്രാവാക്യമെന്നും പരിഹസിച്ചു.
കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയതും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ‘കേരളം കണ്ട ശാസ്‌ത്രീയവും ആസൂത്രിതവുമായ അഴിമതിയാണ് ലൈഫ് മിഷൻ കോഴയിടപാട്. മുഖ്യമന്ത്രിയുടെ ഇടതും വലുതും നിന്നവർ അറിഞ്ഞു നടന്ന ഇടപാടുകളാണ് ഇത്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശമുണ്ട്. സഭയോട് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാവണം’- മാത്യു കുഴൽനാടൻ പറഞ്ഞു.
എന്നാൽ, ഇതിനെതിരെ മുഖ്യമന്ത്രിയും കുഴൽനാടനും നേർക്കുനേർ ഏറ്റുമുട്ടി. കുഴൽനാടന്റെ പരാമർശം നീക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകീർത്തിപരമായ പരാമർശം നീക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, താൻ ഉന്നയിച്ചത് ആരോപണം അല്ലെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. അതിനിടെ, പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം അപ്രസക്‌തമാണെന്ന് എംബി രാജേഷ് പറഞ്ഞു.
ഇതേ വിഷയം മുമ്പും സഭയിൽ കൊണ്ടുവന്നതാണെന്നും ഒരേ വിഷയം ഒന്നിലധികം തവണ കൊണ്ടുവരാനാകില്ലെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ അവകാശം മാനിക്കുന്നു. പക്ഷേ, വീഞ്ഞും പഴയതാണ് കുപ്പിയും പഴയതാണ്. ആള് മാത്രം മാറി. ലേബലും പഴയതാണ്- എംബി രാജേഷ് പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിയിൽ മിഷനും സർക്കാരിനും സാമ്പത്തികമായി ഉത്തരവാദിത്തം ഇല്ലെന്നും എംബി രാജേഷ് പറഞ്ഞു.
കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യങ്ങൾ സഭയിൽ ഉന്നയിക്കരുതെന്നാണ് ചട്ടം. പക്ഷെ, കോൺഗ്രസിന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് വേദവാക്യം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ അല്ല. പകരം ഇ ഡിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങളാണ് ഇപ്പോൾ കോൺഗ്രസിന് വേദവാക്യം. റിമാൻഡ് റിപ്പോർട് കോൺഗ്രസ് വേദവാക്യമായി കാണുന്നു. കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്തമാണ് വെളിവാകുന്നത്. നേരത്തെ, ഉന്നയിച്ച ബിരിയാണി ചെമ്പും ഖുർ ആനും എന്തായെന്നും മന്ത്രി പരിഹസിച്ചു.
അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്കും സിബിഐക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ ആണെങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചുവെന്ന് വിഡി സതീശൻ ചോദിച്ചു. സിബിഐ വരാതിരിക്കാൻ ആണ് മനഃപൂർവം വിജിലൻസിനെ കൊണ്ടുവന്നു അന്വേഷിപ്പിച്ചതെന്നും സതീശൻ ആരോപിച്ചു.
Most Read: ഹെൽത്ത് കാർഡ്; അധികസമയം ഇന്ന് അവസാനിക്കും