തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. കാർഡ് എടുക്കാൻ ആരോഗ്യവകുപ്പ് അനുവദിച്ച അധികസമയം ഇന്ന് അവസാനിക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനായി രണ്ടുതവണ സമയം നീട്ടിനൽകിയിരുന്നു. നാളെ മുതൽ കർശന പരിശോധന നടത്തുമെന്നും, ഹെൽത്ത് കാർഡ് ഇല്ലാത്ത സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും അടക്കമുള്ള സൂക്ഷ്‌മ ജീവികള്‍ പകർന്നുണ്ടാകുന്ന വിവിധ രോഗ സാദ്ധ്യതകളെ ഇല്ലായ്‌മ ചെയ്യാനാണ് ഭക്ഷണ ശാലകളിൽ ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും വിൽപ്പനയും നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലെയും ഭക്ഷ്യവസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജോലിക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
രജിസ്‌റ്റേഡ് മെഡിക്കൽ പ്രാക്‌ടീഷണറുടെ നിശ്‌ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്‌ച പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവ ഉണ്ടോയെന്നുള്ള പരിശോധന, വാക്‌സിനുകൾ എടുത്തിട്ടുണ്ടോ എന്ന പരിശോധന, രക്‌ത പരിശോധന എന്നിവയാണ് നടത്തേണ്ടത്.
സർട്ടിഫിക്കറ്റിൽ ഡോക്‌ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി. അതേസമയം, ശരിയായ ചെക്കപ്പുകൾ നടത്താതെ, വ്യാജ ഹെൽത്ത് കാർഡ് നല്‍കുന്ന ഡോക്‌ടർമാർക്കും സ്‌ഥാപനങ്ങൾക്കും എതിരെയും വ്യാജ കാർഡ് കൈവശം വെയ്‌ക്കുന്നവർക്ക് എതിരെയും വിട്ടുവീഴ്‌ച്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read: വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം; ഇല്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ