തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകൾ രംഗത്ത്. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ അറിയിച്ചു. ആവശ്യമെങ്കിൽ 18 വയസു വരെയുള്ള വിദ്യാർഥികൾക്ക് മാത്രം യാത്രാ കൺസെഷൻ അനുവദിക്കാമെന്നും, ഇതിൽ തന്നെ നിരക്ക് വർധനവ് ഉണ്ടാവണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
ഇതിനിടെ, കെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടികുറയ്‌ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർഥി സംഘടനയായ കെഎസ്‌യു രംഗത്തെത്തി. 25 വയസ് കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ അറിയിച്ചു. ഇളവ് കെഎസ്ആർടിസി എംഡിയുടെ ഔദാര്യമല്ല. വിദ്യാർഥികളെ സാമ്പത്തിക അടിസ്‌ഥാനത്തിൽ തരംതിരിക്കുന്നത് ശരിയല്ലെന്നും ശക്‌തമായ പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു അറിയിച്ചു.
ആദായനികുതി നൽകുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് യാത്രാ ഇളവ് ഇല്ലെന്നാണ് കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ മാർഗനിദ്ദേശത്തിൽ പറയുന്നത്. ബിപിഎൽ പരിധിയിൽ വരുന്ന കുട്ടികൾക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസിൽ കൂടുതലുള്ള വിദ്യാർഥികൾക്ക് കൺസെഷൻ നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ മാർഗനിർദ്ദേശം.
Most Read: ക്ഷേമപെൻഷൻ; വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഇന്ന്