തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഇന്ന്. പത്ത് ലക്ഷത്തോളം പേരാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളതെന്നാണ് കണക്ക്. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് ഒഴിവാകും. മാർച്ച് മുതൽ ഇവർക്ക് പെൻഷൻ മുടങ്ങും. 2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.
അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്‌താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് സർക്കാരിന്റെ പരിശോധനയിൽ വ്യക്‌തമായി. ഒരുലക്ഷം രൂപയിലേറെ കുടുംബ വരുമാനം ഉള്ളവരെയാണ് സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കുക. പെൻഷൻ വാങ്ങുന്നവരിൽ നിന്ന് അതത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കഴിഞ്ഞ സെപ്റ്റംബർ മുതലാണ് വരുമാന സർട്ടിഫിക്കറ്റ് ശേഖരിച്ചു തുടങ്ങിയത്.
വില്ലേജ് ഓഫീസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു. പെൻഷൻ വാങ്ങുന്ന വ്യക്‌തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാർഷിക വരുമാനം പരിഗണിക്കും. ഇതിൽ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്‌തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം.
Most Read: ലൈഫ് മിഷൻ കോഴക്കേസ് ഇന്ന് നിയമസഭയിൽ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം