തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് ഇന്ന് നിയമസഭയിൽ. സർക്കാരിനെതിരെ വിഷയം ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയതും ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.
സഭാ സമ്മേളനത്തിന്റെ പേര് പറഞ്ഞു രവീന്ദ്രൻ ഇന്നലെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയതിനെയും പ്രതിപക്ഷം സഭയിൽ വിമർശിക്കും. അതേസമയം, ഇന്ധനസെസിനെതിരായ പ്രതിഷേധം ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സഭക്ക് പുറത്തും ഇന്ധനസെസിൽ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
ഇന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി സായാഹ്‌ന ജനസദസുകൾ സംഘടിപ്പിക്കും. വൈകിട്ടു നാല് മുതൽ രാത്രി എട്ടു വരെയാണ് സായാഹ്‌ന സദസുകൾ സംഘടിപ്പിക്കുക. നികുതി പിരിവിലെ കാടുകാര്യസ്‌ഥത, സർക്കാരിന്റെ അനിയന്ത്രിതമായ ദുർചിലവുകൾ എന്നിവ കൊണ്ട് സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമരപ്രഖ്യാപനത്തിന് ശേഷം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചു.
അതിനിടെ, ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ സമർപ്പിച്ച ജാമ്യ ഹരജിയിൽ ഇന്ന് വാദം നടക്കും. സിബിഐ കോടതി മൂന്നാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്‌തതെന്നുമാണ് ശിവശങ്കറിന്റെ വാദം. ഒമ്പത് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ വാദിക്കുന്നു.
എന്നാൽ, ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. അതേസമയം, കേസിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് വീണ്ടും ഇഡി നോട്ടീസ് നൽകിയേക്കും.
Most Read: ‘ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം’; മികച്ച താരമായി ലയണൽ മെസി