കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു ഹരജി നൽകിയത്. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി നോട്ടീസ് നൽകുമെന്ന് കോടതി അറിയിച്ചു. ആറ് കൊലക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരതകൾ ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചന ഹരജി നൽകിയത്.
തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്ന സംശയം ഷാജു പ്രകടിപ്പിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കാൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ ഒരാൾക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു കോടതിയെ അറിയിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇദ്ദേഹത്തിന്റെ ഹരജിയിൽ പറയുന്നു.
ഷാജുവിന്റെ ഹരജി ഒക്‌ടോബർ 26ന് കോടതി പരിഗണിക്കും. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായി കൊലപാതക പരമ്പര നടന്നത്. കുടുംബസ്വത്ത് തന്നെയായിരുന്നു ജോളിയുടെ ലക്ഷ്യം. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണശേഷം 2017ലാണ് ഇരുവരും പുനർവിവാഹിതരായത്. സിലിയെയും റോയിയേയും ജോളി വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഈ രണ്ട് കൊലപാതകങ്ങൾ കൂടാതെ ഇരുവരുടെയും കുടുംബത്തിൽ നടന്ന നാല് മരണങ്ങൾ കൂടി കൊലപാതകമെന്ന് 2019 ഒക്‌ടോബറിൽ പോലീസ് കണ്ടെത്തിയിരുന്നു. എല്ലാ കൊലപാതകങ്ങളുടെയും അന്വേഷണം ചെന്നെത്തിയത് ജോളിയിലാണ്. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ഇവർ കൊലപാതകങ്ങൾ നടത്തിയത്.
Also Read: തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം; ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്