കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട ആറ് പേരിൽ നാല് പേരുടെ മൃതദേഹ അവശിഷ്‌ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്.
കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹ അവശിഷ്‌ടങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ കൊല്ലപ്പെട്ടത്. 2019ൽ ആണ് ഇവരുടെ മൃതദേഹ അവശിഷ്‌ടങ്ങൾ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്ന് പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
അതേസമയം, റോയ് തോമസ്, സിലി എന്നിവരുടെ ശരീരത്തിൽ നിന്നും സയനൈഡിന്റെ സാന്നിധ്യം നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുമാണ് ആറു മരണങ്ങൾ കൊലപതകമാണെന്ന് കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൃത്യം നടത്തിയിരുന്നത്.
2002ൽ ആണ് ആദ്യ കൊലപാതകം നടത്തിയത്. ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറു വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മൂന്ന് വർഷത്തിന് ശേഷം ഇവരുടെ മകൻ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എംഎം മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ മരിച്ചു. 2016ൽ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.
Most Read: വീണ്ടും ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്