ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ഇഡി നിർദ്ദേശം. 100 കോടി രൂപ ഡെൽഹി മദ്യനയവുമായി ബന്ധപ്പെട്ടു ആം ആദ്‌മി പാർട്ടിക്ക് കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി പറയുന്നു.
വിജയ് നായരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാവും ചോദ്യം ചെയ്യൽ. എന്നാൽ, വിഷയത്തിൽ മൗനം തുടരുകയാണ് അരവിന്ദ് കെജ്‍രിവാൾ. അതേസമയം, അരവിന്ദ് കെജ്‍രിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന ആരോപണമാണ് എഎപി ഉയർത്തുന്നത്. അറസ്‌റ്റ് ഉണ്ടായാലും പാർട്ടി നേതൃത്വത്തിൽ നിന്ന് കെജ്‌രിവാൾ മാറേണ്ട സാഹചര്യമില്ലെന്നാണ് എഎപി വ്യക്‌തമാക്കുന്നത്.
അതിനിടെ, അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്തും ഡെൽഹിയിലെ വിവിധയിടങ്ങളിലും പ്രതിഷേധത്തിന് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ജാഥയായി ഇഡി ഓഫീസിലേക്ക് നീങ്ങാനാണ് ആലോചന. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏപ്രിലിൽ അരവിന്ദ് കെജ്‍രിവാളിനെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
ഫെബ്രുവരിയിൽ അറസ്‌റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിലവിൽ ജയിലിലാണ്. സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിലൂടെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ പൂർണമായി തള്ളാൻ കോടതി തയ്യാറായിട്ടില്ലെന്നാണ് വ്യക്‌തമാകുന്നത്.
ഇതിന് പിന്നാലെയാണ് ഇഡി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസയച്ചത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹവും ശക്‌തമാണ്. 2021–22ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയർന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് ഈ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുത; വിധിക്കെതിരെ പുനഃപരിശോധനാ ഹരജി