പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ വാറ്റ്, ചാരായ വിൽപന സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലാണ് വാറ്റ്, ചാരായ വിൽപനകൾ വ്യാപകമായി നടക്കുന്നത്. എന്നാൽ, അധികൃതർ വേണ്ട നടപടി എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പ്രദേശങ്ങളിലെ തോട്ടം മേഖലകൾ കേന്ദ്രീകരിച്ചും ആൾപ്പാർപ്പില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുമാണ് ചാരായവും വാറ്റും നിർമിച്ചു വ്യാപകമായി വിൽപന നടത്തുന്നത്. ഇതിനായി ചിലയിടങ്ങളിൽ സംഘം ആളുകൾ തന്നെയുണ്ട്. ഇതിനിടെ തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുന്ന വ്യാജ മദ്യവും അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നതായും പരാതി ഉണ്ട്.
നേരത്തേ തമിഴ്‌നാട് ആനമല പോലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചെമ്മണാമ്പതിയിൽ നടത്തിയ പരിശോധനയിൽ എട്ടുപേരെ പിടികൂടിയിരുന്നു. സംഘത്തിലെ കുറച്ചുപേർ കേരളത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതായും ആനമല പോലീസ് അറിയിച്ചു.
രാത്രിയും പകലുമായി നടത്തുന്ന ചാരായ വിൽപനക്കെതിരെ സംയുക്‌ത പരിശോധന നടത്തി വിൽപന നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: കോവിഡ്; വാളയാർ അതിർത്തിയിൽ കർശന നിയന്ത്രണങ്ങളുമായി കേരളവും