പാറ്റ്‌ന: റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം കെസി ലിതാര (23) ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ആത്‍മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലിതാര ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു.
രാജീവ് നഗർ സ്‌റ്റേഷനിലെ എസ്‌ഐ ശംഭു സിങ്ങാണ് കേസ് അന്വേഷിക്കുന്നത്. വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പാറ്റ്‌ന ഗാന്ധിനഗറിലെ ഫ്‌ളാറ്റിലാണ് ലിതാരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോച്ച് രവി സിങ് ലിതാരയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവതിയുടെ അമ്മാവൻ സിപി രാജീവന്റെ പരാതിയെ തുടർന്നാണ് കോച്ചിനെതിരെ കേസെടുത്തിരിക്കുന്നത്. കോച്ചിൽ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുന്നതായി ലിതാര ഫോണിൽ അറിയിച്ചിരുന്നതായി രാജീവൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കേസിൽ നിഷ്‌പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിൽ ബന്ധപ്പെട്ടതായും ഇതേ തുടർന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ പാറ്റ്‌ന പോലീസ് സൂപ്രണ്ടിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എൽജെഡി സംസ്‌ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ അറിയിച്ചു.
Most Read: സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്‌എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ