പാപ്പിനിശ്ശേരി: കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കാതെ ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം. കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ തയാറാക്കിയ മിക്ക ബൂത്തുകളിലും ഏക വാതിൽ സംവിധാനം ആണെന്നാണ് പരാതി.
ബൂത്തിൽ കയറാൻ പുരുഷൻമാർക്കും സ്‌ത്രീകൾക്കും പ്രത്യേക വരികളും വോട്ട് ചെയ്‌ത ശേഷം പുറത്തുവരാൻ മറ്റൊരു വഴിയും വേണം. എന്നാൽ അരോളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ തയാറാക്കിയ എല്ലാ ബൂത്തുകളിലും ഒരു വാതിലിലൂടെ മാത്രമേ വോട്ട് ചെയ്യുന്നതിനായി പ്രവേശിക്കാനും അതിനുശേഷം പുറത്തിറക്കാനും സാധിക്കുകയുള്ളു. കോവിഡ് സാഹചര്യത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ സാമൂഹിക അകലം പാലിക്കാതെ ബൂത്തുകൾ ക്രമീകരിച്ചതിന് തിരഞ്ഞെടുപ്പ് ചുമതലക്കെത്തിയ ഉദ്യോഗസ്‌ഥരിൽ തന്നെ പ്രതിഷേധമുണ്ട്.
അഴികളുള്ള മുറികളായതിനാൽ രഹസ്യസ്വഭാവത്തോടെ വോട്ട് ചെയ്യാൻ പോലും പറ്റാതെ പ്രത്യേക മറ ഒരുക്കേണ്ട അവസ്‌ഥയും ചില ബൂത്തുകളിലുണ്ട്. സമാന അവസ്‌ഥ തന്നെയാണ് പഞ്ചായത്തിലെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ബൂത്തുകളിലുമുള്ളത്. അടുത്തടുത്ത ക്ളാസ് മുറികളിൽ പോലും ബൂത്തുകൾ സ്‌ഥാപിച്ചത് വോട്ടെടുപ്പിന് തടസം സൃഷ്‌ടിക്കും.
ഇതേ രീതിയിൽ കല്യാശ്ശേരി പഞ്ചായത്തിൽ തീരെ സൗകര്യങ്ങളില്ലാത്ത വിദ്യാലയങ്ങളിൽ പോലും 4 ബൂത്തുകൾ വരെ വോട്ടെടുപ്പിനായി ഒരുക്കിയതും കോവിഡ് കാലത്തേ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Read also: ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ