കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടത്തിയ വയൽക്കിളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോൺഗ്രസും ബിജെപിയും ഇവരെ പിന്തുണക്കുന്നുണ്ട്. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് വനിതാ സംവരണ വാർഡിൽ ഇത്തവണ സിപിഎമ്മിനെതിരെ മൽസരിക്കുന്നത്.
കഴിഞ്ഞ മാസം ബൈപ്പാസിന്റെ നിർമാണ ഉൽഘാടനം നടത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കീഴാറ്റൂർ പാടത്ത് വയൽക്കിളികൾ കത്തിച്ചിരുന്നു. ബൈപ്പാസ് നിർമാണത്തിനെതിരായ പോരാട്ടം തുടരുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. വയൽ നികത്തി റോഡുണ്ടാക്കുന്നത് ചോദ്യം ചെയ്‌ത് സമരത്തിനിറങ്ങിയവർ സിപിഎമ്മിനെതിരെ വോട്ടിലൂടെ മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: കോവിഡ്; മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ ഇളവുകൾ അനുവദിക്കില്ല
സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ മൽസരിക്കുന്ന വാർഡിൽ കോൺഗ്രസും ബിജെപിയും സ്‌ഥാനാർഥികളെ നിർത്താതെയാണ് പിന്തുണക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ട് നേടി ജയിച്ച സിപിഎം വയൽക്കിളികളെ എതിരാളിയായി പോലും കണക്കാക്കുന്നില്ല എന്നതാണ് വാസ്‌തവം.