തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്‌ച ലോക്ക്‌ഡൗണും രാത്രികാല കർഫ്യുവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.
നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിലുണ്ടാകും. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിനാൽ ഇതിലൂന്നിയ തീരുമാനങ്ങളാകും ഇനിയുണ്ടാകുക എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കോവിഡ് പ്രതിരോധത്തിനായി ‘ബി ദ വാരിയർ’ എന്ന ക്യാംപയിനും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരും സ്വയം പോരാളികളായി മാറുക എന്നതാണ് ക്യാംപെയിനിലൂടെ മുന്നോട്ട് വെക്കുന്ന ആശയമെന്ന് മുഖ്യമന്ത്രി പറയുന്നു.
ഓണത്തിന് ശേഷം കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഭയപ്പെട്ടത് പോലെ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും വർധിച്ചിട്ടില്ല. കഴിഞ്ഞ മൂന്നാഴ്‌ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശുപത്രികളിൽ അവസാന ആഴ്‌ച അഡ്‌മിറ്റ് ആയവരുടെ എണ്ണം കുറയുകയാണുണ്ടായത്.
വാക്‌സിൻ എടുത്തവരിൽ കുറച്ചുപേർക്ക് രോഗം ഉണ്ടാകുന്നുവെങ്കിലും ഗുരുതര സാഹചര്യമില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Also Read: വീട്ടുകാര്യം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല; മാറ്റം അനിവാര്യം