കൊച്ചി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രില്‍ 30 മുതല്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാഴ്‌ചക്കാരില്ലാതെ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുകയാണ്.
പിന്‍വലിച്ച സിനിമകള്‍ തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കില്ലെന്നും പുതിയ ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കരുതെന്നും ഫിയോക്ക് നിര്‍ദ്ദേശിച്ചു. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.
പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിയേറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് ഉടമകള്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ തിയേറ്ററുകള്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു തുറന്നത്. തുടർന്ന് മുൻനിര താരങ്ങളുടേത് അടക്കം നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്.
അതിനിടയിലാണ് കോവിഡ് വീണ്ടും തടസമാവുന്നത്. മെയ് മാസം റിലീസ് നിശ്‌ചയിച്ചിരുന്ന മരക്കാർ, മാലിക്ക് തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കുകയും ചെയ്‌തിട്ടുണ്ട്.
Read Also: ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു