ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജിയില്‍ കേരളം വിശദീകരണം അറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്നു തന്നെ വിശദീകരണം നല്‍കാനാണ് കോടതി നിർദ്ദേശം. അതേസമയം സര്‍ക്കാര്‍ ലോക്ക്‌ഡൗൺ ഇളവ് നല്‍കിയത് കോടതി സ്‌റ്റേ ചെയ്‌തിട്ടില്ല. ഹരജി നാളെ വീണ്ടും പരിഗണിക്കും.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പികെഡി നമ്പ്യാര്‍ എന്നയാളാണ് ഹരജി നൽകിയത്. ആരോഗ്യ അടിയന്തരാവസ്‌ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് സർക്കാർ ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയത്.
എന്നാല്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് എതിർഭാഗം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നാണ് സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത്. നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു എന്നും നിലവില്‍ ചില മേഖലകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് ഉണ്ടായതെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
Read also: ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല; ഉമ്മന്‍ചാണ്ടി