തിരുവനന്തപുരം: സംസ്‌ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ജനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല”- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ലോക്ക്‌ഡൗണിലെ പൊതുവായ ഇളവുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെട്ട വിദഗ്‌ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയ നടപടി നിന്ദ്യമാണെന്ന് ആയിരുന്നു അഭിഷേക് സിങ്‌വിയുടെ വിമർശനം. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്‌തു. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം സംസ്‌ഥാനത്ത് ജൂലൈ 21 ബുധനാഴ്‌ച ബക്രീദ് പൊതു അവധി ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. കലണ്ടറിൽ ചൊവ്വാഴ്‌ചയാണ് ബക്രീദ് അവധിയായി പ്രഖ്യാപിച്ചിരുന്നത്. നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Read also: പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്‌ഥയില്‍ ഇളവ്