തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്‌ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കെആർ ഗൗരിയമ്മ. കേരളത്തിലെ കാർഷിക പരിഷ്‌കരണമുൾപ്പടെ നിരവധി പുരോഗമനപരമായ നിയമ നിർമാണങ്ങൾ നടത്തുന്നതിൽ ഗൗരിയമ്മയുടെ കയ്യൊപ്പുണ്ട്; കാനം പറഞ്ഞു.
“അൽപകാലം ഗൗരിയമ്മയോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അഴിമതി നിരോധന നിയമം ഉൾപ്പടെയുള്ളവയുടെ പണിപ്പുരയിൽ അവരോടൊപ്പം നിയമസഭാ പ്രവർത്തനങ്ങളിൽ സഹകരിക്കാനും അവസരം ഉണ്ടായി. ആ സന്ദർഭങ്ങളിലെല്ലാം സമൂഹത്തിന്റെ മാറ്റം മുന്നിൽക്കണ്ട് നിയമനിർമാണം നടത്തണം എന്ന് പറഞ്ഞിട്ടുള്ള നേതാവാണ് ഗൗരിയമ്മ. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ്,”- അദ്ദേഹം അനുസ്‌മരിച്ചു.
“പാർട്ടി വിട്ടപ്പോഴും തുടർന്ന് സാമൂഹിക പ്രവർത്തനവും രാഷ്‌ട്രീയ പ്രവർത്തനവുമായി മുമ്പോട്ട് പോയ സന്ദർഭങ്ങളിലുമെല്ലാം ഗൗരിയമ്മയുമായി വ്യക്‌തിബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെ നമുക്ക് നഷ്‌ടപ്പെട്ടു. ഗൗരിയമ്മയുടെ വേർപാടിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു,”- കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read: ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത് കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത