ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ. ആം ആദ്‌മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചതിന് പിന്നാലെയായിരുന്നു രാഘവ് ചദ്ദയുടെ പരിഹാസം.
മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റില്‍ നിന്ന് ആദ്യമായാണ് ആം ആദ്‌മി പാര്‍ട്ടിക്ക് ഒരു പ്രണയലേഖനം ലഭിക്കുന്നത് എന്നാണ് ചദ്ദയുടെ ട്വീറ്റിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന പഞ്ചാബ് മുന്‍ നേതാവ് സുഖ്പാല്‍ സിംഗ് ഖൈറക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് പങ്കജ് ഗുപ്‌തയെ വിളിപ്പിച്ചതെന്നാണ് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം ഖൈറക്കെതിരായ അന്വേഷണത്തില്‍ പങ്കജ് ഗുപ്‌തയുടെ മൊഴി എടുക്കുന്നത് എന്തിനെന്ന് വ്യക്‌തമല്ല. ഇതിന് പിന്നാലെയാണ് ഇഡി നോട്ടീസിനെതിരെ രൂക്ഷ പരിഹാസവുമായി ചദ്ദ രംഗത്തെത്തിയത്. വിഷയത്തില്‍ ചില കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിക്കുമെന്നും രാഘവ് ചദ്ദ ട്വീറ്റ് ചെയ്‌തു.
ഈ വര്‍ഷം ആദ്യം രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകളിലാണ് സുഖ്പാല്‍ സിംഗ് ഖൈറ അന്വേഷണം നേരിടുന്നത്. 2015ല്‍ പഞ്ചാബിലെ ഫസില്‍ക്കയില്‍ പിടികൂടിയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടാണ് ഒരു കേസ്. മറ്റൊന്ന് ഡെല്‍ഹിയിലെ വ്യാജ പാസ്‌പോര്‍ട്ട് റാക്കറ്റുമായി ബന്ധപ്പെട്ടതാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഖൈറയെയും മരുമകന്‍ ഇന്ദര്‍വീര്‍ സിംഗ് ജോഹലിനെയും ഏജന്‍സി ചോദ്യം ചെയ്യുകയും ഇവരുടെ ചില സ്‌ഥാപനങ്ങളില്‍ റെയ്‌ഡ് നടത്തുകയും ചെയ്‌തിരുന്നു.
Read also: നീറ്റ് പരീക്ഷക്കെതിരെ പ്രമേയവുമായി സ്‌റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും