ചെന്നൈ: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു.
ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്‌ച 19കാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്‌തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.
സേലം സ്വദേശിയായ ധനുഷ് ആണ് ജീവനൊടുക്കിയത്. പരീക്ഷാ പേടി കാരണം കുറച്ചുദിവസങ്ങളായി ധനുഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു.
അതേസമയം കോവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നന്നായി തയ്യാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണക്കുന്നെന്നും മുന്‍മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.
പരീക്ഷ നടക്കുമോ എന്ന കാര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലായിരുന്നു എന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്‌തമായ തീരുമാനം എടുത്തിരുന്നില്ലെന്നും എഐഎഡിഎംകെ നേതാവ് പ്രതികരിച്ചു. 19കാരന്റെ ആത്‌മഹത്യക്ക് കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ