കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.
ഈ വർധനയോടെ ഡെൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വർധിച്ചു. ഡെൽഹിയിൽ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 105 രൂപ വർധിച്ച് 2,089 രൂപയായി. മുംബൈയിൽ വാണിജ്യ വാതകത്തിന് 105 രൂപ കൂടി 1,962 രൂപയാകും.
ചെന്നൈയിൽ 105 രൂപ വർധിച്ച് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 2,185.5 രൂപയായി. എൽപിജി വില വർധന ഇന്ത്യയിലെ വാണിജ്യ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും ഇന്ത്യയിൽ വിവിധ സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വില വർധന ഉണ്ടാകില്ല എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഇന്ന് ഗ്യാസ് സിലിണ്ടറിന്റെ വില വർധിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.
Most Read: ഓപ്പറേഷന്‍ ഗംഗ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും