തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ കസ്‌റ്റംസിനെ അറിയിച്ചത്.
ഇസിജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോഗ്രാം നടത്താൻ നിർദ്ദേശിച്ചത്. ഇതിനുശേഷം ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതർ നൽകുന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും കസ്‌റ്റംസ് തുടർനടപടികൾ സ്വീകരിക്കുക. ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കും. കാർഡിയാക് ഐസിയുവിലാണ് എം ശിവശങ്കർ ഇപ്പോഴുള്ളത്. എത്രനാൾ ഇവിടെ തുടരേണ്ടി വരുമെന്ന് വ്യക്‌തത ഇല്ല.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ വാഹനത്തിൽ കൊണ്ടു പോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.
കസ്‌റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ നിലപാട്. തുടർന്ന് ഉദ്യോഗസ്‌ഥർക്കൊപ്പം കസ്‌റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്.
Related News: ദേഹാസ്വാസ്‌ഥ്യം; ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു