തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ മുൻകൂർ ജാമ്യം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്ന ശിവശങ്കർ, ഇപ്പോൾ എന്‍ഫോഴ്‌സ്‌മെന്റ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ബുധനാഴ്‌ച രാവിലെ 11 മണിയോടെ അടിയന്തിരമായി ഇഡിക്ക് മുന്നിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ അറസ്‌റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്‌തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, എന്‍ഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. സ്വപ്‌ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കർ പറയുന്നത്. ലോക്കർ തുറക്കാൻ സഹായിച്ചത് സൗഹൃദത്തിന്റെ പേരിലാണെന്നും ഹരജിയിലുണ്ട്.
Also Read: കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു
അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് അടക്കമുളളവരുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി വീണ്ടും പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് കേസിൽ നാലാം പ്രതിയായ സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.