കൊച്ചി: പനങ്ങാട് ചതുപ്പിൽ ഹെലികോപ്‌റ്റർ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി ആശുപത്രി വിട്ടു. പുലർച്ചെ ഒന്നരയോടെ അദ്ദേഹം അബുദാബിയിലേക്ക് മടങ്ങി. അബുദാബിയിലെ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലായിരുന്നു മടക്കം. ഭാര്യയും ജീവനക്കാരും അദ്ദേഹത്തോടൊപ്പം ഉണ്ട്. ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയി.
അതേസമയം, അപകടത്തിൽ പെട്ട ഹെലികോപ്‌റ്റർ ചതുപ്പിൽ നിന്ന് പുറത്തെത്തിച്ചു. അറ്റകുറ്റ പണികൾക്കായി ഹെലികോപ്‌റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് ലീഫുകളും അഴിച്ചു മാറ്റിയ ശേഷം ക്രെയ്‌ൻ ഉപയോഗിച്ചാണ് ഹെലികോപ്‌റ്റർ ലോറിയിൽ കയറ്റിയത്. ലുലു ഗ്രൂപ്പിന്റെ ഹെലികോപ്‌റ്ററുകൾ, വിമാനങ്ങൾ എന്നിവയുടെ അറ്റകുറ്റ പണികൾ നിർവഹിക്കുന്ന കമ്പനി തന്നെയാണ് ഈ ജോലികൾ ചെയ്‌തത്.
സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധരും വ്യോമയാന വകുപ്പ് അധികൃതരും സ്‌ഥലത്ത് ഉണ്ടായിരുന്നു. അപകട കാരണം സ്‌ഥിരീകരിക്കാൻ വ്യോമയാന മന്ത്രാലയത്തിലെ വിദഗ്‌ധർ സംഭവ സ്‌ഥലം പരിശോധിച്ച് റിപ്പോർട് തയാറാക്കി വരികയാണ്.
കനത്ത മഴയിൽ യാത്ര തുടരാൻ സാധിക്കാതെ വന്നതോടെയാണ് ഹെലികോപ്‌റ്റർ ചതുപ്പിൽ ഇറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് വിശദീകരിച്ചിരുന്നു. ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത് പോലെ ഹെലികോപ്റ്ററിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ ദുഷ്‌കരമാണെന്ന് പൈലറ്റ് നിർണയിച്ചു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്താണ് ചതുപ്പിൽ ഇറക്കിയതെന്നും ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്‌ടർ വി നന്ദകുമാർ വ്യക്‌തമാക്കി.
Also Read: കേരളത്തിലും വാക്‌സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി