തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം ഗുരുതരമായ പ്രശ്‌നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്‌റ്റോക്ക് മാത്രമേയുള്ളു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടുതൽ വാക്‌സിൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്‌ഥാനം കത്തയച്ചിട്ടുണ്ട്. വാക്‌സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റി അയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്‌സിൻ ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രം കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയതിനാൽ ആൾക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാൽ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്‌മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്ന ആൾക്കൂട്ടങ്ങൾ രോഗ വ്യാപനത്തിനിടയാക്കി. എന്നാൽ ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ വ്യാപകമല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്‌ഥിതിയിൽ മുന്നോട്ട് പോയാൽ ദിവസവും പതിനായിരം രോഗികളെന്ന നിരക്കിലേക്ക് എത്തിയേക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
Read Also: സംസ്‌ഥാനത്ത് ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത