തിരുവനന്തപുരം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എഴുത്തുകാരനും, ചലച്ചിത്ര-സീരിയൽ പ്രവർത്തകനുമായ മധുപാൽ അടുത്ത ദിവസം സ്‌ഥാനമേൽക്കും. 2026 വരെയാണ് മധുപാൽ ഈ സ്‌ഥാനത്തുണ്ടാകുക. ഔദ്യോഗിക ഉത്തരവ് മധുപാലിന് ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ വൃത്തങ്ങൾ നിയമന വിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്.
എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ കർമമേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മധുപാലിന് വൈകിയെത്തിയ അംഗീകാരമാണിത്. സാംസ്‌കാരിക മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തന മികവും, വിവാദങ്ങളിൽ ഉൾപ്പെടാത്ത വ്യക്‌തിത്വവും കൂടി കണക്കിലെടുത്താണ് സർക്കാർ തൽസ്‌ഥാനത്തേക്ക് ഇദ്ദേഹത്തെ കൊണ്ട് വരുന്നത്.
വേറിട്ട മൂന്നു സിനിമകൾ കൊണ്ട് മലയാള ചലച്ചിത്രലോകത്ത് വ്യക്‌തി മുദ്രപതിപ്പിച്ചിട്ടുള്ള ഇദ്ദേഹം 100ഓളം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ‘കാശ്‌മീരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ‘തലപ്പാവ്’, ‘ഒഴിമുറി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്‌ത സിനിമകൾ. ഇതു കൂടാതെ, ‘ക്രോസ് റോഡ്’ എന്ന ആന്തോളജി മൂവിയിലെ ‘ഒരു രാത്രിയുടെ കൂലി’ എന്നതും ഇദ്ദേഹം ചെയ്‌ത സിനിമയാണ്.
ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, മധുപാലിന്റെ കഥകൾ, ഫേസ്ബുക് തുടങ്ങിയ പ്രസിദ്ധ രചനകൾ ഉൾപ്പടെ 15 ഓളം പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ‘സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‘ ചെയർമാൻ സ്‌ഥാനം 30 മാർച്ച് 2022 മുതൽ ഇദ്ദേഹം ഏറ്റെടുക്കും.
Read Also: ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു