ഇൻഡോർ: മൊബൈൽ ഗെയിമിംഗ് ആപ്ളിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ആത്‌മഹത്യാ പ്രവണത വർധിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസം ഫ്രീ ഫയർ കളിക്കുന്നതിനിടെ 11കാരൻ ആത്‌മഹത്യ ചെയ്‌തിരുന്നു.
ദാരുണമായ സംഭവത്തിന് കാരണമായ ഫ്രീ ഫയർ ഗെയിം വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാൻ ഞങ്ങൾ മധ്യപ്രദേശിൽ ഒരു നിയമം കൊണ്ടുവരും. അതിനുള്ള കരട് ഏകദേശം തയ്യാറായി കഴിഞ്ഞു. ഉടൻ തന്നെ ഇതിന് അന്തിമ രൂപം നൽകും; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറഞ്ഞു.
ഭോപ്പാലിലെ ശങ്കരാചാര്യ നഗറിലെ വീട്ടിൽ ബന്ധുവിനൊപ്പം ഗെയിം കളിക്കുന്നതിനിടെയാണ് സൂര്യൻഷ് ഓജ എന്ന 11കാരൻ ആത്‌മഹത്യ ചെയ്‌തത്. ബന്ധു പുറത്തിറങ്ങിയപ്പോൾ മുറിയിൽ പഞ്ചിംഗ് ബാഗ് സ്‌ഥാപിക്കാൻ കരുതിയിരുന്ന കയർ ഉപയോഗിച്ച് സൂര്യൻ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് ജയ്‌സ്വാൾ പറഞ്ഞു.
Read Also: ശബരിമല മകരവിളക്ക്; പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല