ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനായ ഡെല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നിരവധി പ്രധാന നഗരങ്ങള്‍ ഭീകരാക്രമണ ഭീഷണിയില്‍. ഇതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം തന്നെയിപ്പോള്‍ അതീവ ജാഗ്രതയിലാണ്. എല്ലായിടത്തും കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്‌തമാക്കി. അതിര്‍ത്തികളില്‍ അതിശൈത്യത്തിന്റെയും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെയും മറവില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സുരക്ഷാസേന വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കശ്‌മീരില്‍ സുരക്ഷാസേന വലിയ ഭീകരാക്രമണമാണ് പരാജയപ്പെടുത്തിയത്. നിരവധി ആളുകള്‍ക്കാണ് ഈ ഒരു വര്‍ഷം അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്‌ടമായത്. അതിര്‍ത്തിയില്‍ പാകിസ്‌ഥാൻ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഈ വർഷം 21 പ്രദേശവാസികളാണ് കശ്‌മീരില്‍ മരിച്ചത്. ഈ മാസം മാത്രം 37 തവണ പാകിസ്‌ഥാന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കശ്‌മീരില്‍ ശ്രീനഗര്‍, പുല്‍വാമ, കത്വാ, ഉദ്ധംപൂര്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കൂടാതെ ഡെല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പം തന്നെ വിവിധ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ ജെയ്‌ഷെ മുഹമ്മദ് ഭീകരനില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.
Read also : ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്