പാലക്കാട് : ജില്ലയിൽ കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാഞ്ഞതോടെ കൃഷിക്കായി മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യവുമായി കർഷകർ. മഴ ഇന്നും ലഭിച്ചില്ലെങ്കിൽ നാളെ രാവിലെ മലമ്പുഴ ഡാം തുറന്ന് ഇടത്, വലത് കര കനാലുകൾ വഴി നെൽപാടങ്ങളിലേക്ക് ജലം ലഭ്യമാക്കാനാണ് നിലവിലെ തീരുമാനം. ഇത് സംബന്ധിച്ച് ഇന്നത്തെ പദ്ധതി ഉപദേശക സമിതി യോഗത്തിന് ശേഷം അടിയന്തിര നടപടിയെടുക്കുമെന്നും ജലവിഭവ വകുപ്പ് വ്യക്‌തമാക്കി.
ജില്ലയിൽ ഇന്നലെ വരെ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കാര്യമായ മഴ ലഭിച്ചത്. മഴ ലഭിക്കാഞ്ഞതിനാൽ തന്നെ ഞാറ് പറിച്ചു നടേണ്ട സമയം കഴിഞ്ഞിട്ടും അതിന് കഴിയാതെ പലയിടത്തും ഞാറ്റടികൾ വാടിത്തുടങ്ങിയിട്ടുണ്ട്. ഇതേ അവസ്‌ഥ തന്നെയാണ് തുടരുന്നതെങ്കിൽ ഇവ ഉണങ്ങി കരിഞ്ഞു പോകും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഡാം തുറക്കണമെന്ന ആവശ്യം കർഷകർ ഉന്നയിച്ചിരിക്കുന്നത്.
ഇന്നത്തെ യോഗത്തിന് ശേഷം രാത്രി തന്നെ ഡാം തുറക്കണമെന്നാണ് കർഷകർ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി നാളെ രാവിലെയോടെ ആയിരിക്കും ഡാം തുറക്കുക. നിലവിൽ 103.88 മീറ്റർ ജലമാണ് മലമ്പുഴ ഡാമിലുള്ളത്. അതേസമയം കഴിഞ്ഞ വർഷം ഇത് 102.95 മീറ്റർ ആയിരുന്നു. 115.06 മീറ്ററാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി.
Read also : കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും