മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
‘അപകട രഹിത മലപ്പുറം’ എന്ന പേരിലാണ് ജില്ലയില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ക്യാമ്പയിനില്‍ ‘ഒരല്‍പ്പം ശ്രദ്ധ, ഒരായുസിന്റെ കാവല്‍’ എന്ന സന്ദേശമുയര്‍ത്തികൊണ്ട് ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ട്രോമ കെയര്‍ എന്നിവരുടെ സംയുക്‌ത തീരുമാനത്തിലാണ് 2021 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി റോഡ് സുരക്ഷാ സന്ദേശം നല്‍കുന്നതിനൊപ്പം തന്നെ രാത്രി യാത്രക്കാര്‍ക്ക് ലഘു ഭക്ഷണവും വിതരണം ചെയ്യുന്നതിനുള്ള തീരുമാനം അധികൃതര്‍ എടുത്തിട്ടുണ്ട്.
ജില്ലയിലെ പ്രധാന പാതകളും, അപകടസാധ്യതയുള്ള മേഖലകളും കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയെ അപകട രഹിത ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ പരിപാടികള്‍ സംഘടിപ്പിക്കും. ഒപ്പം തന്നെ പദ്ധതിയെ പറ്റി അവലോകനം നടത്തുന്നതിനായി ഓരോ മാസവും പ്രത്യേക അവലോകന യോഗം ചേരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍