മലപ്പുറം: ജില്ലയിലേക്ക് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ജനപ്രതിനിധികൾ സംസ്‌ഥാന സർക്കാരിനെ സമീപിച്ചു. ജനസംഖ്യക്ക് ആനുപാതികമായി ജില്ലയിലേക്ക് കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
മറ്റു ജില്ലകളെ അപേക്ഷിച്ച് വാക്‌സിൻ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യക്ക് ആനുപാതികമായി മലപ്പുറം ജില്ല പിറകിലാണ്. വാക്‌സിൻ ലഭ്യതക്കുറവാണ് ഇതിനുകാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
50 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്. അതായത് 13 ശതമാനം മാത്രമാണ് വാക്‌സിൻ എടുത്തത്. മറ്റ് പല ജിലകളിലും ഇത് 30 ശതമാനത്തിനു മുകളിലാണ്. ജനസംഖ്യാ അടിസ്‌ഥാനത്തില്‍ പരിഗണന കിട്ടിയാല്‍ ജില്ലക്ക് കൂടുതൽ വാക്‌സിന് അര്‍ഹത ഉണ്ടാകുമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
രണ്ടു ഡോസ് വാക്‌സിനെടുത്ത ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും മലപ്പുറം ജില്ല പിറകിലാണ്. 73 വാക്‌സിൻ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഇപ്പോഴുള്ളത്. മലപ്പുറത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കണമെങ്കില്‍ വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്.
Malabar News: കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട