മരണശേഷം ഒരു പൂവും ദേഹത്തു വെക്കരുതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍, അനുശോചന യോഗങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയും താന്‍ മരിക്കുമ്പോള്‍ നടത്തരുതെന്ന് സുഗതകുമാരി പറഞ്ഞിരുന്നു.
മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്‌തമാക്കിയിരുന്നു. രണ്ടാമതും ഹൃദയാഘാതമുണ്ടായി പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സുഗതകുമാരി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മരിച്ചു കഴിഞ്ഞാല്‍ ഒരു ആല്‍മരം മാത്രമാണ് തനിക്ക് വേണ്ടത്. തിരുവനന്തപുരത്തുള്ള ‘അഭയ’യുടെ പിന്‍വശത്തെ പാറക്കൂട്ടത്തിനടുത്താണ് ആല്‍മരം നടേണ്ടത്. അതില്‍ പൂക്കളും ചിതാഭസ്‌മവും വെക്കരുതെന്നും സുഗതകമാരി പറഞ്ഞിട്ടുണ്ട്.
‘മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ പൊതു ശ്‌മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്’- സുഗത കുമാരി പറഞ്ഞിരുന്നു. ശാന്തികവാടത്തില്‍ നിന്നും കിട്ടുന്ന ഭസ്‌മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രാമാണ് ആവശ്യം. ഹൈന്ദവാചാര പ്രകാരമുള്ള സഞ്ചയനവും പതിനാറും ഒന്നും വേണ്ടെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശനങ്ങള്‍ മൂലം ഇന്ന് രാവിലെ 10.50ഓടെയായിരുന്നു സുഗതകുമാരി അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
Read Also: അഭയക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും