തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്‌ഥാനത്തുള്ളത്. സ്‌ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ നടപടി ഉണ്ടാകും.
ഉത്ര കൊലപാതക കേസില്‍ അതിവേഗം നീതി നടപ്പായത് കേരളത്തിലായത് കൊണ്ടാണെന്നും അവർ ചൂണ്ടിക്കാട്ടി. ശാസ്‌ത്രീയമായ അന്വേഷണത്തിലൂടെയാണ് ഉത്രക്കേസില്‍ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുത്തതെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാന്‍ എല്ലാവര്‍ക്കും കഴിയണം.
ലിംഗനീതിയും സ്‌ത്രീ സുരക്ഷയും ഉറപ്പു വരുത്തി സ്‌ത്രീപക്ഷ കേരളം സൃഷ്‌ടിച്ചെടുക്കാനാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും വനിതാ കമ്മീഷന്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. അത് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായമുണ്ട്. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ സെക്‌സ് എഡ്യുക്കേഷന്‍ എന്ന ആശയത്തെ പുതിയ തലമുറ സ്വാഗതം ചെയ്‌തു.
കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന അധ്യക്ഷന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം അധ്യക്ഷയെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ അനുകൂലിച്ചു. ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നടന്നു വരുന്നത്.
Read Also: തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പവകാശം ഇന്ന് മുതൽ അദാനിക്ക്