തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ നാളെ ഓൺലൈൻ ഹിയറിങ് നടത്തുമെന്ന് കെ.ടി.യു വൈസ് ചാൻസലർ ഡോ.എസ് അയ്യൂബ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ കോളേജുകളിലെ പ്രിൻസിപ്പൽ, പരീക്ഷാ സൂപ്രണ്ട് എന്നിവരോട് സർവകലാശാലാ അധികൃതർ നേരിട്ട് വിവരങ്ങൾ തേടും. ഇതിന് ശേഷം സൈബർ പോലീസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോപ്പിയടിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് അധികൃതർക്ക് കൈമാറും. വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ സമഗ്ര മാറ്റം വരുത്താനും ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇതിനായി എല്ലാ കോളേജുകളിലെയും പരീക്ഷാ സൂപ്രണ്ടുമാരുടെ അടിയന്തര യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ വിദ്യാർഥികളെ പരീക്ഷയിൽ സഹായിക്കുന്നുണ്ടെന്ന ആക്ഷേപമടക്കം സർവകലാശാല പരിശോധിക്കുമെന്നും ഡോ. എസ് അയ്യൂബ് അറിയിച്ചു.
കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സാങ്കേതിക സർവകലാശാലയുടെ മൂന്നാം സെമസ്‌റ്റർ കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു.
Related News: കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി