മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. ഇയാളിൽ നിന്നും അരക്കിലോയോളം ഹാഷിഷ് ഓയിലും അമ്പതിനായിരം രൂപ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുകളും പിടികൂടി. മഞ്ചേരി ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഹോണ്ട സിറ്റി കാറും കസ്‌റ്റഡിയിലെടുത്തു.
കാറിൽ നിന്നും മയക്കുമരുന്ന് വലിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ചില്ലറ വിൽപ്പനക്കായി കരുതിയിരുന്ന ചെറിയ കുപ്പികളും കണ്ടെടുത്തു. ചെന്നൈ, ബംഗളൂര്, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
ഹാഷിഷ് ഓയിലിന് കഞ്ചാവിനേക്കാൾ വീര്യം കൂടുതലായതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളിൽ നിന്നും പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരും. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎക്ക് വിപണിയിൽ ഗ്രാമിന് മൂവായിരം രൂപയിൽ അധികം വിലവരും.
മഞ്ചേരി റേഞ്ച് ഇൻസ്‌പെക്‌ടർ ഇ ജിനീഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ പിഇ ഹംസ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടികെ സതീഷ്, കെപി സാജിദ്, അമിൻ അൽത്താഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ കെപി ധന്യ, എക്‌സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read also: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍