പാറ്റ്ന: ബിഹാറിൽ കന്നുകാലിയെ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. 32 കാരനായ മുഹമ്മദ് അലംഗിർ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച ബിഹാർ തലസ്‌ഥാനമായ പാറ്റ്നക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ആളുകൾ മണിക്കൂറുകളോളമാണ് അലംഗിറിനെ മർദ്ദിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അലംഗിറും സുഹൃത്തും ചേർന്ന് ശ്രീകാന്ത് റായി എന്നയാളുടെ കന്നുകാലി ഷെഡിൽ നിന്ന് എരുമയെ മോഷ്‌ടിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ശബ്‌ദം കേട്ട് ഉണർന്ന ശ്രീകാന്ത് റായി ഒച്ചവെച്ച് ആളുകളെ ഉണർത്തുകയും സംഘം ചേർന്ന് ഇവർ അലംഗിറിനെ മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ അലംഗിറിന്റെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
പിന്നീട് പ്രദേശവാസി വിവരമറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ പോലീസ് അലംഗിറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കന്നുകാലിയെ മോഷ്‌ടിച്ചതിന് മുൻപും ജയിലിൽ കിടന്നിട്ടുള്ള ആളാണ് അലംഗിർ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ അലംഗിറിന്റെ മാതാവ് ആരോപണം തള്ളി.
Also Read: യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്