ലക്‌നൗ : ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് 20 വർഷത്തിന് ശേഷം നിരപരാധിയെന്ന് തെളിഞ്ഞതിനെ തുടർന്ന് യുവാവ് ജയിൽമോചിതനായി. ഉത്തർപ്രദേശിലാണ് സംഭവം. യുപിയിലെ ലളിത്‌പൂർ സ്വദേശിയായ വിഷ്‌ണു തിവാരി(43)യാണ് നീണ്ട 20 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം നിരപരാധിയെന്ന് കോടതി വിധി പറഞ്ഞത്. അലഹബാദ് ഹൈക്കോടതി നിരപരാധിയെന്ന് വിധിച്ചതിനെ തുടർന്ന് തിവാരി ആഗ്ര ജയിലിൽ നിന്നും മോചിതനായി.
20 വർഷങ്ങൾക്ക് മുൻപ് 2000 സെപ്റ്റംബർ 16ആം തീയതിയാണ് ബലാൽസംഗക്കേസിൽ തിവാരിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജോലിക്ക് പോകുന്നതിനിടെ തിവാരി തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്ന് ഗ്രാമത്തിലെ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. തുടർന്ന് 2003ൽ തിവാരിക്ക് ലളിത്പൂർ കോടതി 10 വർഷം കഠിനതടവും, പട്ടികജാതി, പട്ടികവർഗ നിയമം അനുസരിച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ചു. തുടർന്ന് തിവാരിയെ ആഗ്ര ജയിലിലേക്ക് മാറ്റി.
പിന്നീട് അലഹബാദ് ഹൈക്കോടതിയിൽ തിവാരി അപ്പീൽ നൽകിയിരുന്നു. തുടർന്ന് അപ്പീൽ പരിഗണിച്ച കോടതി ബലാൽസംഗം ചെയ്‌തതിനു മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി തിവാരി നിരപരാധിയാണെന്ന് വിധിക്കുകയായിരുന്നു. കൂടാതെ യുവതിയുടെ രഹസ്യഭാഗങ്ങളിൽ മുറിവുകളോ ബലപ്രയോഗം നടന്ന അടയാളങ്ങളോ ഇല്ലെന്നും, യുവതിയിൽ നിന്ന് ബീജത്തിന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി. ഒപ്പം തന്നെ സാക്ഷികളെ വിസ്‌തരിച്ചതിലും പാളിച്ചകൾ ഉണ്ടായെന്ന് കോടതി വിധിയിൽ കൂട്ടിച്ചേർത്തു.
Read also : ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു