പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ശിരുവാണി പുഴയിൽ കുളിക്കാനിറങ്ങിയ ശെൽവരാജിനെ അടുത്തുള്ള കാട്ടിൽ നിന്നും ഇറങ്ങി വന്ന ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
ഒറ്റയാന്റെ ചിന്നം വിളി കേട്ടെത്തിയ നാട്ടുകാരാണ് ആനയുടെ ശ്രദ്ധ തിരിച്ച് ശെൽവരാജിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ആനയുടെ ചവിട്ടേറ്റ് ശെൽവരാജിന്‍റെ വാരിയെല്ലുകൾ തകർന്നിരുന്നു. ആദ്യം കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്‌ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് പിന്നീട് മാറ്റി. എന്നാൽ ഇന്ന് പുലർച്ചയോടെ മരണപ്പെടുക ആയിരുന്നു.
പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം ഷോളയൂർ കുലുക്കൂരിലെ വയോധികന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
Malabar News: കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം