കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബിഡിഎസ് വിദ്യാർഥിനി കണ്ണൂരിലെ മാനസ(24)യുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിൽ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത ബിഹാർ സ്വദേശികളായ സോനുകുമാറും മനീഷ് കുമാർ വർമയും കൂടുതൽ കാര്യങ്ങൾ പറയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വീണ്ടും ബിഹാറിലേക്ക് തിരിക്കുന്നത്.
നിലവിൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞതായി പോലീസ് വ്യക്‌തമാക്കിയിരുന്നു. തങ്ങളാണ് തോക്ക് നൽകിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്. കേരളത്തിലേക്കുള്ള തോക്ക് വിൽപനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാത്രമാണ് ഇനി ലഭിക്കേണ്ടത്. എന്നാൽ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ അയച്ചിട്ടില്ല എന്നാണ് പ്രതികൾ പറയുന്നത്.
അതേസമയം പ്രതികളും രാഖിലും മറ്റു രണ്ടുപേരുമായി ബിഹാറിലൂടെ കാറിൽ സഞ്ചരിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാർ മുൻഗർ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.
രാഖിലിന്റേതല്ലാതെ മറ്റാരുടെയെങ്കിലും വിരലടയാളം തോക്കിൽ പതിഞ്ഞിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് ഫോറൻസിക് പരിശോധനക്കായി അയച്ച തോക്കിന്റെ റിപ്പോർട് ഈ ആഴ്‌ച ലഭിക്കും.
Most Read: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി; ആശ്വാസം