തൃശൂര്‍: പ്രാരാബ്‍ധങ്ങൾക്കിടയിലും നൻമയുടെ പര്യായമായി മാറുകയാണ് തൃശൂര്‍ക്കാരനായ മണി. സെമിത്തേരിയിൽ കുഴിവെട്ടുന്നതിന് കിട്ടുന്ന കൂലി പാവങ്ങൾക്ക് നൽകിയാണ് ഇദ്ദേഹം മാതൃകയാവുന്നത്. അന്നന്നത്തെ അന്നത്തിനായി പള്ളിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 63കാരനായ മണി പ്രാരാബ്‍ധങ്ങൾക്കിടയിലും വരുമാനത്തിന്റെ ഒരു ഭാഗം പാവങ്ങൾക്കായി മാറ്റി വെക്കുന്നു.
500 രൂപയാണ് ഒരു മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പള്ളിയിൽ നിന്ന് മണിക്ക് കിട്ടുന്നത്. ഇതിനോടൊപ്പം മരിച്ചയാളുടെ ബന്ധുക്കൾ നൽകുന്ന തുകയും അശരണർക്കും രോഗികൾക്കുമായി മണി മാറ്റി വെക്കുകയാണ്. ഇതിനായി ഒരു ചെപ്പ് തന്നെ മണി സൂക്ഷിക്കുന്നുണ്ട്. സഹായം അർഹിക്കുന്നവർ എത്തുമ്പോള്‍ ആ ചെപ്പ് പൊളിക്കും. അല്ലാത്തവർക്ക് കീശയിൽ തപ്പുമ്പോള്‍ കിട്ടുന്നത് മുഴുവൻ മടിച്ചു നിൽക്കാതെ മണി നൽകും.
അതേസമയം കുഴിവെട്ടിയതിന് മണിക്ക് കൂലി നൽകി മടങ്ങുമ്പോള്‍ മരിച്ചവരുടെ ബന്ധുക്കൾ പോലും ആ പണം പോകുന്നത് കാരുണ്യ പ്രവത്തനങ്ങൾക്കാണ് എന്ന് അറിയുന്നില്ല. എന്നാൽ തന്റെ ഈ പ്രവർത്തിയിലൂടെ ആത്‌മാക്കൾക്ക് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് മണിക്ക്. ഞായറാഴ്‌ച കൂലി വാങ്ങാത്ത മണി അന്നത്തെ ജോലി ദൈവത്തിനുള്ള സമർപ്പണമാണ് എന്നാണ് പറയുന്നത്.
തൃശൂര്‍ മരതാക്കരയിലാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മണിയുടെ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും വരുമാനത്തിൽ നിന്ന് പാവപ്പെട്ടവർക്ക് ഒരു വിഹിതം നൽകാൻ യാതൊരു പ്രയാസവുമില്ലെന്ന് നിറ ചിരിയോടെ മണി പറയുന്നു.
Most Read: വാഴയിലയിൽ സദ്യയുണ്ട് സിവ; ഓണം ആഘോഷിച്ച് ധോണിയും കുടുംബവും- ചിത്രങ്ങള്‍ വൈറൽ