ചുരാചന്ദ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ് (എംഎൻപിഎഫ്) ഉത്തരവാദിത്തം ഏറ്റെടുത്തത്. സംയുക്‌ത പ്രസ്‌താവനയിലൂടെയാണ് ഇരു സംഘടനകളും ഉത്തരവാദിത്തം ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമാണ് മണപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കനാനില്‍ ആക്രമണമുണ്ടായത്. അസം റൈഫിൾസ് 46ആം യൂണിറ്റ് കമാൻഡിംഗ് ഓഫിസറായ വിപ്ളബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, 8 വയസുള്ള മകൻ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് സൈനികർ എന്നിവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്‌ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാൻമാർക്ക് നേരെ വെടിവച്ചു. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരപ്രദേശമാണിത്. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷസേന തിരച്ചിൽ ശക്‌തമാക്കി.
വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. ഭീകരാക്രമണത്തെ അപലപിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി. ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രിയും അപലപിച്ചു.
Most Read: കോണ്‍ഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; പോലീസ് കേസെടുത്തു