കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണത്തിൽ കോൺഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്നാണ് എംവി ജയരാജൻ ചോദിക്കുന്നത്. കെ സുധാകരനെയും അന്വേഷണ സംഘം ചെയ്യണമെന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടു.
രതീഷിന്റെ പേര് എഫ്‌ഐആറിൽ വന്നത് ലീഗ് പ്രവർത്തകൻ റഫീഖിന്റെ മൊഴി പ്രകാരമാണ്. അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ സിപിഐഎം ഇല്ല. തുടർച്ചയായി സിപിഐഎം പ്രവർത്തകരെ ആക്രമിച്ചാൽ ബലിയാടാകാൻ നിന്നുകൊടുക്കില്ല. കേസിൽ എഫ്‌ഐആർ തയാറാക്കുന്നത് കെ സുധാകരനും കുറ്റപത്രം തയാറാക്കുന്നത് മാദ്ധ്യമങ്ങൾ ആണെന്നും എംവി ജയരാജൻ ആരോപിച്ചു.
ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ് എന്നാണ് കെ സുധാകരൻ ആരോപിച്ചത്. യാദൃശ്‌ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ് കൊല്ലപ്പെട്ടത്. മറ്റ് പ്രതികൾ മർദ്ദിച്ചതിനെ തുടര്‍ന്ന് രതീഷ് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ ഇവർ ഇയാളെ കെട്ടി തൂക്കുകയാണ് ചെയ്‌തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരമെന്നും പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്‌തമായ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ വെള്ളിയാഴ്‌ചയാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Read also: ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം